സോനു ശിശുപാലന്റെ സംവിധാനത്തിൽ 2004 ൽ പുറത്തിറങ്ങിയ സിനിമ ആണ് വാമനാപുരം ബസ് റൂട്ട്. മോഹൻലാൽ ആണ് ചിത്രത്തിൽ നായക വേഷത്തിൽ എത്തിയത്. നായികയായി എത്തിയത് ലക്ഷ്മി ഗോപാല സ്വാമി. ഇവരെ കൂടാതെ ജഗതി ശ്രീകുമാർ, ജനാർദ്ദനൻ, ആദിത്യ മേനോൻ, നന്ദു, ഒടുവിൽ ഉണ്ണികൃഷ്ണൻ, മച്ചാൻ വര്ഗീസ്, ഇന്നസെന്റ്, കോട്ടയം നസീർ തുടങ്ങി നിരവധി താരങ്ങൾ ആണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്. ചിത്രം വലിയ രീതിയിൽ തന്നെ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു.
ഇപ്പോഴിത ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനിമ പാരഡിസോ ക്ലബ്ബിൽ വിഷ്ണു പത്മനാഭൻ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഒരു ബസ് റൂട്ടിന്റെ പേരു പറഞ്ഞു തമ്മിലടിക്കുന്ന പ്രതിപക്ഷവും ഭരണ പക്ഷവും അങ്ങനെയുള്ള വാമന പുരം എന്ന മനോഹര ഗ്രാമത്തിലേക്കു ഒരു പ്രത്യേക ദൌത്യവുമായാണ് ലിവര്‍ ജോണി [മോഹന്‍ ലാല്‍] കടന്നു വരുന്നത്.
പഞ്ചായത്തു പ്രസിഡണ്ടായ ഗോപാലന്‍ നായരുടെ പ്രത്യേക താല്പര്യത്താല്‍ വരുന്ന പുതിയ ബസ്സായ “പടക്കുതിര “ യുടെ റൂട്ട് മുടക്കാന്‍ ശ്രമിക്കുന്ന പ്രതിപക്ഷ നേതാവ് ബാഹുലേയനെ ഒതുക്കാനാണ് ലിവര്‍ ജോണി എന്ന ഗുണ്ടയെ കൊണ്ടു വരുന്നത് , ഗുണ്ടയാണെങ്കില്‍ ലിവര്‍ ജോണി നല്ല മനസ്സുള്ളവനാണ് , അനീതി കണ്ടാല്‍ അപ്പോ ഇടപെട്ടു കളയും , എം ജി ആറിന്റെ കടുത്ത ആരാധകനായതിനാല്‍ കണ്ണെഴുതിയൊക്കെയാണ് നടപ്പ് ,പ്രതിപക്ഷ നേതാവായ ബാഹുലേയനും വെറുതെ ഇരുന്നില്ല.
കൊണ്ടു വന്നു മറ്റൊരു കണ്ണീച്ചോരയില്ലാത്ത ഗുണ്ടയെ കരിപ്പിടി ഗോപി ഇങ്ങനെ കണ്ണീച്ചോരയുള്ളതും കണ്ണീച്ചോരയില്ലാത്തതുമായ ഗുണ്ടകളുടെ തീ പാറുന്ന പോരാട്ടമാണ് പിന്നീട് സിനിമയുടെ ഗതിയും ഗതിവേഗവുമെല്ലാം നിര്‍ണ്ണയിക്കുന്നത് എന്നുമാണ് പോസ്റ്റ്. കരിപ്പിടി ഗോപി – ലിവര്‍ ജോണീ സംഘട്ടനം മലയാള സിനിമയിലെ എന്നല്ല ലോക സിനിമയിലെ തന്നെ തീ പാറും പോരാട്ടമായിരുന്നു എന്നാണ് പോസ്റ്റിനു വന്ന ഒരു കമെന്റ്.
10 ല്‍ പത്ത് കൊടുക്കാതിരുന്നതെന്താണെന്ന സംശയം പലരും ചോദിക്കുമെന്നറിയാമായിരുന്നിട്ടും 9.5 ല്‍ നിര്‍ത്തിയത് , ചക്കക്കുരു ചെമ്മീനിട്ടു വരട്ടിയ എന്നു തുടങ്ങുന്ന പാട്ടില്‍ ഓര്‍ക്കസ്ട്ര ചില പാളിച്ചകള്‍ ഉണ്ടായിരുന്നതു കൊണ്ടാണ് – അല്ലായിരുന്നേ പത്തില്‍ പത്തും കൊടുത്തെനെ, ഇതില്‍ നായകനും നായികയും തമ്മിലുള്ള പ്രണയം അതീവ ഹൃദ്യമായിരുന്നു. ഒരു വാക്ക് പോലും സംസാരിക്കാതെ മൌനമായാണ് അവര്‍ ഹൃദയങ്ങള്‍ പങ്കു വെച്ചത് തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.