മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസിൽ സുനിൽ കുമാർ എന്ന ഒരു ആരാധകൻ പങ്കുവെച്ച പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഏതൊരു സംവിധായകന്റെയും ഭാഗ്യമാണ് താഴെകാണുന്ന ആ ഫ്രെയിം. എത്ര പ്രതിഭകളാണ്, പ്രതിഭാസങ്ങളാണ്. ജഗതി കെപിഎസി ലളിത ഉർവശി ഇന്നസെന്റ് ശ്രീനിവാസൻ ശങ്കരാടി കരമന മാമുക്കോയ ഒടുവിൽ.
തൊട്ടപ്പുറത്ത് വേലിയ്ക്കൽ ഫ്രയിമിൽവരാൻ തയ്യാറായിനിൽക്കുന്ന കൃഷ്ണൻകുട്ടി നായരും,ഫിലോമിനയും. ചിത്രം പൊന്മുട്ടയിടുന്ന താറാവ്, 1988. കഥാപാത്രങ്ങളെ സൃഷ്ടിക്കുക എന്നതല്ലാതെ എഴുത്തുകാരനും സംവിധായകനും യാതൊരു തലവേദനയുമില്ല. കഥാപാത്രങ്ങളെ സൃഷ്ടിച്ചങ്ങോട്ട് ഇവരെ ഏൽപ്പിച്ചേക്കുക. സംവിധായകനും എഴുത്തുകാരനും ഉദ്ദേശിക്കുന്നത് എന്താണോ അതിന്റെ പത്തിരട്ടി പൊലിമയോടെ അഭ്രപാളികളിൽ എത്തിച്ചുതരുന്ന അഭിനേതാക്കൾ.
എന്തുകൊണ്ട് മഴവിൽക്കാവടിയുടെയോ പൊന്മുട്ടയിടുന്ന താറാവിന്റെയോ തലത്തിലുള്ള ചിത്രങ്ങൾ സത്യൻ അന്തിക്കാടിൽ നിന്നോ,അല്ലെങ്കിൽ മറ്റൊരു സംവിധായകനിൽ നിന്നോ ഉണ്ടാകുന്നില്ല എന്ന് ചോദിക്കുന്നവർക്കുള്ള മറുപടിയുടെ ഏറ്റവും പ്രധാനഭാഗം കൂടിയായിരിക്കണം ഈ ഫ്രെയിം. ഇവരൊന്നും ഇല്ലാതെ എന്തുണ്ടാവാൻ എന്നുമാണ് പോസ്റ്റിൽ കൂടി ആരാധകൻ പറയുന്നത്.
ഇത് പോലെ ഒരു പ്രതിഭ സംഗമം ആണ് മിഥുനത്തിലെ മന്ത്രവാദ സീൻ, എത്ര തവണ കണ്ടൂ എന്ന് പറഞ്ഞാല് എണ്ണം എടുക്കാൻ കഴിയില്ല അത്രക്ക് ഹൃദയത്തില് പതിഞ്ഞ സിനിമയും കഥാപാത്രങ്ങളും, മെട്രോ ലൈഫിലേക്ക് കുതിക്കുന്ന മലയാളികൾക്ക് ഇനിയെന്ത് ഗ്രാമീണതയും നന്മകളും, ഒടുവിലും ശങ്കരാടിയും കെപിഎസി ലളിതയും കരമനയും പോയി. ജഗതിയും ശ്രീനിവാസനും ഇന്നസെന്റുമൊക്കെ അനാരോഗ്യത്തിൽ. വല്ലാത്തൊരു വിങ്ങൽ ആ ഫ്രെയിം കാണുമ്പോൾ തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിന് വരുന്നത്.