കുറച്ച് ദിവസങ്ങളായി അത്ര സുഖകരമല്ലാത്ത വാർത്തകൾ ആണ് കെപിഎസി ലളിതയുടേതായി പുറത്ത് വരുന്നത്. കരൾ രോഗം പിടിപെട്ട് ദിവസങ്ങളായി ചികിത്സയിൽ ആണ് താരം. തൃശ്ശൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു താരത്തെ ആദ്യം അഡ്മിറ്റ് ചെയ്തിരുന്നത് എങ്കിലും പിന്നീട് തൃശ്ശൂരിൽ നിന്നും വിദക്ത ചികിത്സയ്ക്ക് വേണ്ടി താരത്തെ എറണാകുളത്തേക്ക് മാറ്റിയിരുന്നു. നിലവിൽ ഐസിയുവിൽ ആണ് താരം എന്നാണ് പുറത്ത് വരുന്നത്. കരൾ രോഗം കാരണം മറ്റു ആരോഗ്യ പ്രശ്നങ്ങളും താരത്തിന് ഉണ്ടെന്നാണ് പുറത്ത് വരുന്ന വാർത്തകൾ. താരത്തിന്റെ സ്ഥിതി ഗുരുതരം ആണെന്നും കരൾ മാറ്റിവെക്കൽ ആണ് പരിഹാരം എങ്കിലും നിലവിൽ ഉള്ള മറ്റു ആരോഗ്യ പ്രശ്നങ്ങൾ കാരണം കരൾ മാറ്റിവെയ്ക്കൽ അത്ര പെട്ടന്ന് നടക്കുന്ന കാര്യം അല്ലെന്നും ഒക്കെ ഉള്ള വാർത്തകളും പ്രചരിച്ചിരുന്നു. എന്നാൽ പ്രചരിക്കുന്നത് പോലെ ഭയാനകമാണ് കാര്യങ്ങൾ ഒന്നും അമ്മയ്ക്ക് നിലവിൽ മറ്റു രോഗങ്ങൾ ഒന്നും ഇല്ല എന്നും കെപിഎസി ലളിതയുടെ മകൻ സിദ്ധാർത്ഥ് ഭരതൻ അറിയിച്ചിരുന്നു.
എന്നാൽ ഇപ്പോൾ ഇതാ താരത്തിന്റെ മകളുടെ ഒരു പോസ്റ്റ് ആണ് ശ്രദ്ധ നേടുന്നത്. കരൾ ദാതാവിനെ തിരഞ്ഞുകൊണ്ടുള്ള താരത്തിന്റെ മകൾ ശ്രീക്കുട്ടിയുടെ കുറിപ്പാണു ഇപ്പോൾ ശ്രദ്ധ നേടുന്നത്. കുറിപ്പ് ഇങ്ങനെ, “എന്റെ അമ്മ ശ്രീമതി കെ.പി.എ.സി. ലളിത ലിവര്‍ സിറോസിസ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലാണ്. ജീവന് രക്ഷിക്കാനുള്ള നടപടിയായി അടിയന്തരമായി കരള്‍ മാറ്റിവയ്ക്കല്‍ ആവശ്യമാണ്. അമ്മയുടെ രക്തഗ്രൂപ്പ് ഒ പോസിറ്റീവ് ആണ്. ഒ പോസിറ്റീവായ ആരോഗ്യമുള്ള ഏതൊരു മുതിര്‍ന്ന വ്യക്തിക്കും കരളിന്റെ ഒരു ഭാഗം ദാനം ചെയ്യാം. ദാതാവ് 20 -50 വയസുള്ളവരാകണം. പ്രമേഹരോഗികളല്ലാത്തവരും മദ്യപിക്കാത്തവരും മറ്റു രോഗങ്ങളില്ലാത്തവരുമായിരിക്കണം. വിപുലമായ പരിശോധനയ്ക്ക് ശേഷം, ദാതാവിന് പരിപൂര്‍ണ സുരക്ഷ ഉറപ്പാക്കിയ ശേഷം മാത്രമേ അവയവങ്ങള്‍ ദാനം ചെയ്യാന്‍ കഴിയൂ” എന്നുമാണ് ശ്രീക്കുട്ടിയുടെ കുറിപ്പ്.
ഇതോടെ താരത്തിന്റെ ആരോഗ്യനിലയിൽ കാര്യമായ മാറ്റങ്ങൾ ഒന്നും ഇല്ല എന്ന നിരാശയിൽ ആണ് ആരാധകരും. പ്രമേഹം രൂക്ഷമായത് ആണ് ഇപ്പോഴത്തെ സ്ഥിതിക്ക് കാരണമായത് എന്നാണ് ആശുപത്രിയിൽ നിന്നുള്ള വാർത്തകൾ. താരത്തിന്റെ അസുഖം വളരെ പെട്ടന്ന് തന്നെ ഭേദമാകാനുള്ള പ്രാർത്ഥനയിൽ ആണ് ഇപ്പോൾ ആരാധകരും.