കമലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് സ്വപ്നകൂട്. പൃത്വിരാജ്ഉം കുഞ്ചാക്കോ ബോബനും ജയസൂര്യയും ഒന്നിച്ചെത്തിയ ചിത്രത്തിൽ മീര ജാസ്മിനും ഭാവനയും ആണ് നായികമാരായി വന്നത്. ചിത്രം വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടിയിരുന്നു. മാത്രമല്ല, ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കിയ ചിത്രത്തിൽ കൊച്ചിൻ ഹനീഫ, കല രഞ്ജിനി, പൂർണിമ ആനന്ദ്, സാന്ദ്ര ആമി തുടങ്ങിയ താരങ്ങളും പ്രധാന വേഷത്തിൽ എത്തിയിരുന്നു.
ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, കമലയും പദ്മയും ശരിക്കും ഫിലിപ്പോസ് അങ്കിളിന്റെ സ്നേഹം അർഹിച്ചിരുന്നോ? മരിച്ചു പോയ തന്റെ കൂട്ടുകാരനായ കുമാരേട്ടന്റെ വീട്ടിലേക്കു ഫിലിപ്പോസ് വരികയാണ്. വീടിനു പുറത്ത് വച്ച് കുമാരേട്ടന്റെ ഇളയ മകൾ പദ്മയെ കാണുന്ന അയാൾ മൂത്ത മകളായ കമലയെക്കൂടി കാണുന്നതിനായി അകത്തേക്ക് വരുകയാണ്.
പെൺകുട്ടികളോട് തന്റെ സ്വതസിദ്ധമായ ശൈലിയിൽ സ്നേഹപ്രകടനങ്ങൾ നടത്തുമ്പോഴാണ് തീൻമേശയിൽ നിറഞ്ഞിരിക്കുന്ന പലതരം വിഭവങ്ങൾ ഫിലിപ്പോസ് ശ്രദ്ധിക്കുന്നത്. ഹോംസ്റ്റേ നടത്തുന്ന കമലയും പദ്മയും ആ വിഭവങ്ങൾ അവരുടെ അതിഥികൾക്കുണ്ടാക്കിയതാണെന്നു പാവം ഫിലിപ്പോസിനു മനസിലായില്ല. തന്റെ വരവ് മുൻകൂട്ടി കണ്ടു തന്റെ പ്രിയ സുഹൃത്തിന്റെ മക്കൾ ഭക്ഷണം കരുതിയതാണെന്നു അയാൾ വിചാരിക്കുന്നു. ദൂരയാത്രയും കഴിഞ്ഞു വിശന്നു വലഞ്ഞ ഫിലിപ്പോസ് ഒരു ചിക്കൻ കാലെടുത്തു കഴിക്കാൻ ശ്രമിക്കുമ്പോൾ കമല കയ്യിൽ കയറി പിടിച്ചു അത് മുകളിൽ താമസിക്കുന്ന ടൂറിസ്റ്റ്കൾക്ക് വേണ്ടി ഉണ്ടാക്കിയതാണെന്നു പറയുന്നു.
ഇളിഭ്യനായി പ്പോയ ഫിലിപ്പോസ് അത് മറച്ചു വച്ച് മട്ടൺ ആണെന്നു വിചാരിച്ചാണ് എടുത്തതെന്നും ചിക്കൻ ആണെങ്കിൽ വേണ്ടെന്നും പറയുന്നു. ദാഹിച്ചു വലഞ്ഞ അയാൾ അടുത്തതായി ഒരു ജ്യൂസ് കുടിക്കാൻ ശ്രമിക്കുന്നു. അപ്പോഴും കയ്യിൽ കയറി പിടിച്ചു അതും ഗസ്റ്റ്നുള്ളതാണെന്നു പറയുന്നു. പിന്നെയും നാണം കേട്ട ഫിലിപ്പോസ് ക്യാരറ്റ് ജ്യൂസ് ആണെന്നാണ് വിചാരിച്ചതെന്നും ഓറഞ്ച് ജ്യൂസ് ആണെങ്കിൽ വേണ്ടെന്നും പറയുന്നു. അവസാനം കഴിക്കാൻ എന്തെങ്കിലും ഉണ്ടോ എന്ന് അയാൾ ചോദിക്കുമ്പോ വെള്ളം മാത്രമേ ഉള്ളുവെന്നു മറുപടി. എങ്കിൽ ഒരു ഗ്ളാസ് പച്ച വെള്ളം ഐസ് ഇട്ടു തരുമോ എന്ന് ചോദിക്കുമ്പോ വെള്ളം ഇനി കിണറ്റിൽ നിന്നും കോരണം എന്ന് പെൺകുട്ടികളുടെ ധാർഷ്ട്യം നിറഞ്ഞ മറുപടി.
തനിക്കു ദാഹജലം പോലും കിട്ടാൻ പോകുന്നില്ല എന്നറിഞ്ഞ ഫിലിപ്പോസ് വെള്ളം ഇനി കുളിക്കുമ്പോൾ കുടിച്ചോളാം എന്ന് പറഞ്ഞു അവിടെ നിന്നും പോകുന്നു. ചമ്മൽ മറക്കാൻ മട്ടനും ഓറഞ്ച് ജ്യൂസ് ഉം ഗ്യാസ് ആണെന്നും അയാൾ പറയുന്നു. കാലങ്ങൾ കഴിഞ്ഞു പോകുന്നു. കമലക്കു പദ്മയെയും സ്വന്തം അമ്മയെയും നഷ്ടമാകുന്നു. താമസിക്കുന്ന വീട്ടിൽനിന്ന് പോലും ഇറങ്ങി പോകേണ്ട അവസ്ഥയിൽ നിൽക്കുന്ന കമലയെ ഫിലിപ്പോസ് കൊണ്ടുപോവുകയാണ്. തന്റെ വല്യ കുടുംബത്തിലേക്ക്. തന്റെ മക്കൾക്ക് ഒരു അക്ക യായി. സ്വന്തം മകളായി.
അവസാനം കാഞ്ഞിരപ്പള്ളിക്കാരൻ കുഞ്ഞൂഞ്ഞിന്റെ കൂടെ കമല പോകുമ്പോൾ ഒരു അച്ഛന്റെ സന്തോഷത്തോടെ ഫിലിപ്പോസ് കണ്ണ് നിറഞ്ഞു നിൽക്കുന്നുണ്ട്. ഒരിക്കൽ പോലും തന്നെ സ്നേഹിച്ചിട്ടില്ലാത്ത. കുടിക്കാൻ പച്ച വെള്ളം പോലും തന്നിട്ടില്ലാത്ത കമലയെ അവളുടെ അമ്മയുടെ മരണ ശേഷം സ്വന്തം മോളായി ഏറ്റെടുത്ത ഫിലിപ്പോസ്. എന്റെ കുമാരേട്ടന്റെ മോൾ എന്റെയും മോൾ ആണെന്നു പറയുന്ന ഫിലിപ്പോസ് ഈ കാലത്തു ഇല്ലാതായി കൊണ്ടിരിക്കുന്ന നന്മയുടെയും സഹോദര്യത്തിന്റെയും നേർക്കുകഴ്ചയാണ്. ആ മഹാ നടന്റെ ഓർമ്മക്ക് മുന്നിൽ ഒരിക്കൽ കൂടി ശിരസ്സ് നമിക്കുന്നു എന്നുമാണ് പോസ്റ്റ്.